കോൺക്രീറ്റ് പാളികൾക്കടിയിൽ സോഫയിൽ കെട്ടിപിടിച്ച നിലയിൽ കുട്ടികളുള്‍പ്പെടുന്നവർ, കസേരയിൽ ഇരിക്കുന്ന നിലയിൽ മൂന്നു പേരുടെ കുടുംബം. ഉരുൾപൊട്ടലിൽ തകർത്തെറിഞ്ഞ വയനാട് മുണ്ടക്കൈയിൽ രക്ഷാപ്രവർത്തനത്തിനിറങ്ങിയവർ കണ്ടുകഴിഞ്ഞത് ഇത്തരത്തിലുള്ള നടുക്കുന്ന കാഴ്ചകളാണ്. ദുരന്ത ഭൂമിയിൽ നിന്നും ഈ മൃതദേഹങ്ങൾ എങ്ങനെ പുറത്തെത്തിക്കുമെന്നതാകും അടുത്ത പടി.
നിലമ്പൂർ ജില്ലാ ആശുപത്രിയിലുള്ള മൃതദേഹങ്ങളും ശരീരഭാഗങ്ങളും വയനാട്ടിലേക്ക് കൊണ്ടുപോകും. ബന്ധുക്കൾക്ക് തിരിച്ചറിയാനുള്ള സൗകര്യം പരിഗണിച്ചാണ് ഈ നടപടി. 65 മൃതദേഹങ്ങളാണ് നിലമ്പൂർ ജില്ലാ ആശുപത്രിയിലുള്ളത്. മരിച്ചവരുടെ കൃത്യമായ കണക്കുകൾ ശേഖരിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്ന് റവന്യു മന്ത്രി കെ. രാജൻ അറിയിച്ചു. റേഷൻ കാർഡുകളും തോട്ടം തൊഴിലാളികളുടെ രജിസ്റ്റർ ബുക്കുകളും പരിശോധിച്ച് തിരിച്ചറിയാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും മന്ത്രി പറഞ്ഞു.
തെരച്ചിലിന് റഡാർ അനിവാര്യമെന്ന് സൈന്യത്തോട് അഭ്യർത്ഥിച്ചതായും ചീഫ് സെക്രട്ടറി വി. വേണു പറഞ്ഞു.
മുണ്ടക്കൈ മേഖലയിൽ നിന്ന് പരുക്കേറ്റ എല്ലാവരെയും മാറ്റി. ബെയ്‌ലി പാലം നിർമാണം ഇന്ന് രാത്രിയോ നാളെ രാവിലെയോ പൂർത്തിയാകുമെന്നും ചീഫ് സെക്രട്ടറി അറിയിച്ചു.
മുണ്ടക്കൈയിൽ നിന്ന് പരമാവധി ആളുകളെ രക്ഷപ്പെടുത്തുകയാണ് ലക്ഷ്യം” എന്ന് അദ്ദേഹം ന്യൂസ് 18 ന് പറഞ്ഞു. സൈന്യം, എൻഡിആർഎഫ്, കേരള പൊലീസിന്റെ സ്പെഷ്യൽ ഓപ്പറേഷൻ ഗ്രൂപ്പ്, ഫയർ ഫോഴ്‌സ്, കെ 9 സ്‌ക്വാഡ് എന്നീ അഞ്ചു സംഘങ്ങൾ രക്ഷാപ്രവർത്തനത്തിൽ ഉൾപ്പെട്ടിരിക്കുന്നു. ബെയ്‌ലി പാലം യാഥാർഥ്യമാകുന്നതോടെ തെരച്ചിലിനായി കൂടുതൽ യന്ത്ര സാമഗ്രികൾ എത്തിക്കാമെന്നും എഡിജിപി അറിയിച്ചു.
