ന്യൂഡൽഹി: തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന് പത്ത് ദിവസങ്ങൾക്ക് ശേഷം ഡൽഹിയുടെ പുതിയ മുഖ്യമന്ത്രിയെ പ്രഖ്യാപിച്ച് ബി.ജെ.പി. ഷാലിമാർ ബാഗ് മണ്ഡലത്തിൽ നിന്നുള്ള എം.എൽ.എയായ രേഖ ഗുപ്തയാണ് ഡൽഹിയിലെ ബിജെപി സർക്കാരിനെ നയിക്കുക. രാജ്യതലസ്ഥാനത്തിന്റെ മുഖ്യമന്ത്രിയാകുന്ന നാലാമത്തെ വനിതയാകും രേഖ ഗുപ്‌ത. സുഷമ സ്വരാജ്, ഷീല ദീക്ഷിത്, അതിഷി എന്നിവർക്ക് ശേഷം ഡൽഹിയുടെ നാലാമത്തെ വനിതാ മുഖ്യമന്ത്രിയായി രേഖ ഗുപ്ത വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്യും രാംലീലാ മൈതാനത്താണ് സത്യപ്രതിജ്ഞ നടക്കുക. ഡൽഹി ഉപമുഖ്യമന്ത്രിയായി പർവേശ് വർമ്മയേയും സ്പീക്കറായി വിജേന്ദർ ഗുപ്തയേയുമാണ് തീരുമാനിച്ചത്.
ആം ആദ്മി പാർട്ടിയുടെ ബന്ദന കുമാരിയെ 29,595 വോട്ടുകൾക്ക് പരാജയപ്പെടുത്തിയാണ് രേഖ ഗുപ്ത ഷാലിമാർ ബാഗിന്റെ എം.എൽ.എയായത്. ബി.ജെ.പിയുടെ ദേശീയ എക്സിക്യുട്ടീവ് അംഗവും ഡൽഹി ഘടകത്തിന്റെ ജനറൽ സെക്രട്ടറിയുമാണ്.
ഡൽഹി സർവ്വകലാശാലാ വിദ്യാർഥി യൂണിയന്റെ (ഡി.യു.എസ്.യു) മുൻ പ്രസിഡന്റാണ് രേഖ ഗുപ്‌ത. 1996-97 വർഷത്തിലാണ് ഇവർ ഡി.യു.എസ്.യുവിനെ നയിച്ചത്. 2007-ലും 2012-ലും ഡൽഹി മുൻസിപ്പൽ കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ വിജയിച്ച് കൗൺസിലറായി.
നീണ്ട 27 വർഷങ്ങൾക്ക്ശേഷമാണ് രാജ്യതലസ്ഥാനത്ത് ബി.ജെ.പി അധികാരത്തിലെത്തുന്നത്
