ലോക നിലവാരമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ സ്ഥാപിക്കും : മുഖ്യമന്ത്രി വി.ഡി. സതീശൻ

തിരുവനന്തപുരം : പുതു തലമുറയുടെ സ്വപ്നങ്ങൾ സാക്ഷാത്ക്കരിക്കാൻ ലോകോത്തര നിലവാരമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളും കോഴ്‌സുകളും കേരളത്തിൽ ഒരുക്കുന്നതിനുള്ള നടപടികളുമായി സംസ്ഥാന സർക്കാർ മുന്നോട്ട് പോവുകയാണെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ പറഞ്ഞു. പൊതുവിദ്യാഭ്യാസ വകുപ്പിന്റെയും സമഗ്ര ശിക്ഷ കേരളത്തിന്റെയും ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പാഠം ഒന്ന് പുതുയുഗ വിദ്യാലയം – സ്‌കൂൾ പ്രവേശനോൽസവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം പട്ടം ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിൽ നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഗൃഹാതുരത്വം നിറഞ്ഞ ബാല്യകാല ഓർമകൾ പങ്കുവെച്ച മുഖ്യമന്ത്രി, മഴ നനഞ്ഞ് നടന്ന് സ്‌കൂളിൽ പോയിരുന്ന കാലം ഓർത്തെടുത്തു. കുട്ടികളുടെ വിദ്യാഭ്യാസത്തിനായി മാതാപിതാക്കൾ വലിയ സ്വപ്നങ്ങളാണ് കാണുന്നത്. കേരളത്തിലെ അമ്മമാർ വിദ്യാഭ്യാസ പുരോഗതിക്ക് നൽകിയ സംഭാവന വളരെ വലുതാണ്. അധ്യാപകരും രക്ഷിതാക്കളും തമ്മിൽ സൗഹൃദപരമായ ബന്ധം വളർത്തിയെടുക്കണമെന്നും കുട്ടികളുടെ കഴിവുകൾ പരസ്പരം പങ്കുവെച്ച് അവയെ പ്രോത്സാഹിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഓരോ കുട്ടിയുടെയും താൽപര്യങ്ങളും കഴിവുകളും ചെറുപ്പത്തിൽ തന്നെ തിരിച്ചറിഞ്ഞ് പരിപോഷിപ്പിക്കേണ്ടത് മാതാപിതാക്കളുടെയും അധ്യാപകരുടെയും സംയുക്ത ഉത്തരവാദിത്തമാണെന്നും അദ്ദേഹം അഭിപ്രായപെട്ടു.

വിജ്ഞാന വിസ്‌ഫോടനത്തിന്റെ കാലഘട്ടത്തിലൂടെയാണ് ലോകം കടന്നുപോകുന്നത്. ഓരോ നിമിഷവും പുതിയ അറിവുകൾ രൂപപ്പെടുന്ന സാഹചര്യത്തിൽ വിദ്യാർത്ഥികൾ അന്വേഷണാത്മക മനോഭാവം വളർത്തിയെടുക്കണം. നിർമിത ബുദ്ധിയുടെ യുഗത്തിൽ അറിവ് സമ്പാദിക്കാനുള്ള ജിജ്ഞാസയാണ് ജീവിത വിജയത്തിന്റെ അടിത്തറ. കേരളത്തിലെ പെൺകുട്ടികളുടെ വിദ്യാഭ്യാസ നിലവാരം ഗണ്യമായി ഉയർന്നിട്ടുണ്ടെന്നും അവർ ഇന്ത്യയിലെയും വിദേശത്തെയും ഉന്നത സർവകലാശാലകളിൽ മികച്ച നേട്ടങ്ങൾ കൈവരിക്കുന്നതും അഭിമാനകരമാണ്. ശാസ്ത്രബോധവും യുക്തിചിന്തയും സമൂഹത്തിൽ വളർത്തുന്നതിനായി ‘സെന്റേഴ്സ് ഓഫ് സയന്റിഫിക് ടെംപർ’ ആരംഭിക്കും. കുട്ടികളാണ് സമൂഹത്തിന്റെ ഏറ്റവും വലിയ നിക്ഷേപം. നാടിന്റെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ എല്ലാവരും ഒരുമിച്ച് പ്രവർത്തിക്കണമെന്നും അദ്ദേഹം അഹ്വാനം ചെയ്തു.

മയക്കുമരുന്നിനെതിരായ പോരാട്ടത്തിൽ വിദ്യാർത്ഥികളും രക്ഷിതാക്കളും സമൂഹവും ജാഗ്രത പുലർത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ ഷംസുദ്ദീൻ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ ആരോഗ്യ ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരൻ മുഖ്യാതിഥിയായി. മേയർ വി. വി. രാജേഷ് വിശിഷ്ടാതിഥിയായി. ജില്ല പഞ്ചായത്ത് പ്രസിഡന്റ് വി പ്രിയദർശിനി, കോർപ്പറേഷൻ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ചെമ്പഴന്തി ഉദയൻ, വാർഡ് കൗൺസിലർ രേഷ്മ പി തുടങ്ങിയവർ പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ഷർമിള മേരി ജോസഫ് തുടങ്ങിയവർ പങ്കെടുത്തു.

error: Content is protected !!