കോഴിക്കോട് കാക്കൂരിൽ സുന്നത്ത് കർമത്തിനായി എത്തിച്ച രണ്ട് മാസം പ്രായമായ കുട്ടി മരിച്ച സംഭവത്തിൽ ഇടപെട്ട് ബാലാവകാശ കമ്മീഷൻ. സംഭവത്തിൽ അടിയന്തരമായി റിപ്പോർട്ട് സമർപ്പിക്കാൻ ബാലാവകാശ കമ്മീഷൻ നിർദേശം നൽകിയിട്ടുണ്ട്. ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർ, ജില്ലാ മെഡിക്കൽ ഓഫീസർ, എസ്എച്ച്ഒ എന്നിവരോടാണ് റിപ്പോർട്ട് തേടിയത്. കോഴിക്കോട് മെഡിക്കൽ കോളജിൽ കുഞ്ഞിന്റെ പോസ്റ്റുമോർട്ടം പുരോഗമിക്കുകയാണ്.
പ്രാഥമിക റിപ്പോർട്ടിന് ശേഷം നടപടിയെടുക്കുമെന്ന് ബാലാവകാശ കമ്മീഷൻ അറിയിച്ചു. സംഭവം അനാചാരങ്ങളുടെ വ്യാഖ്യാനത്തിൽ വരുമോ എന്നും പരിശോധിക്കും. ഈ വിഷയത്തിൽ കൂടുതൽ റിപ്പോർട്ട് കിട്ടിയ ശേഷം മാത്രം നടപടിയെന്ന് ബാലാവകാശ കമ്മീഷൻ ചെയർമാൻ അഡ്വക്കറ്റ് മനോജ് കുമാർ അറിയിച്ചു.
സംഭവത്തിൽ ആരോഗ്യവകുപ്പും അന്വേഷണം തുടങ്ങിയിട്ടുണ്ട്. വസ്തുത അന്വേഷണത്തിന് കോഴിക്കോട് ഡിഎംഒ നിർദേശം നൽകി ആരോഗ്യവകുപ്പ്.
ഇന്നലെയാണ് കാക്കൂരിൽ സുന്നത്ത് കർമത്തിനായി എത്തിച്ച രണ്ട് മാസം പ്രായമായ കുഞ്ഞ് മരിച്ചത്. ചേളന്നൂർ പള്ളിപ്പൊയിൽ മുതുവാട് സ്‌കൂളിനു സമീപം പൂവനത്ത് ഷാദിയ, ഫറോക്ക് സ്വദേശി ഇംത്യാസ് ദമ്പതികളുടെ രണ്ടു മാസം പ്രായമുള്ള എമിൽ ആദം ആണ് മരിച്ചത്.
സംഭവത്തിൽ കുട്ടിയുടെ കുടുംബത്തിൻ്റെ പരാതിയിൽ പൊലീസ് കേസെടുത്തു.
