കോഴിക്കോട്: കാലിക്കറ്റ് യൂണിവേഴ്സിറ്റി പാഠ്യപദ്ധതിയിൽ നിന്നും വേടന്റെ്റെ പാട്ട് ഒഴിവാക്കാൻ ശുപാർശ. വൈസ് ചാൻസലർ നിയോഗിച്ച വിദഗ്‌ധ സമിതിയാണ് ശുപാർശ നൽകിയത്. കാലിക്കറ്റ് സർവകലാശാലയുടെ ബിഎ മലയാളം പാഠ്യപദ്ധതിയുടെ മൂന്നാം സെമസ്റ്ററിലാണ് വേടൻ്റെ ‘ ഭൂമി ഞാൻ വാഴുന്നിടം’ എന്ന പാട്ട് ഉൾപ്പെടുത്തിയിരിക്കുന്നത്. ഈ പാട്ട് പഠിപ്പിക്കാൻ യോഗ്യമല്ലെന്ന് കാണിച്ച് ബിജെപി സിൻഡിക്കേറ്റ് അംഗമായ എ.കെ അനുരാജ് ഗവർണർക്ക് പരാതി നൽകിയിരുന്നു.
മൈക്കിൾ ജാക്സന്റെ പാട്ടിനൊപ്പമാണ് വേടൻ്റെ പാട്ടും ഉൾപ്പെടുത്തിയത്. മൈക്കിൾ ജാക്സന്റെ ‘ദേ ഡോണ്ട് കെയർ എബൗട്ട് അസ്’ നൊപ്പം വേടന്റെ ‘ ഭൂമി ഞാൻ വാഴുന്നിടം’ എന്ന പാട്ടും താരതമ്യ പഠനത്തിനായിട്ടാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. അമേരിക്കൻ റാപ്പ് സംഗീതവും മലയാള റാപ് സംഗീതവും തമ്മിലുള്ള താരതമ്യമായിരുന്നു പഠനത്തിന്റെ അടിസ്ഥാന ലക്ഷ്യം. റാപ് ജനപ്രിയ സംഗീതമായി അംഗീകരിക്കാൻ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് വേടന്റെ പാട്ട് പിൻവലിക്കാൻ ഇപ്പോൾ ശുപാർശ ചെയ്തിരിക്കുന്നത്. ഇതോടൊപ്പം ഗൗരി ലക്ഷ്മിയുടെ പാട്ടും പാഠ്യപദ്ധതിയിൽ നിന്ന് ഒഴിവാക്കാനാണ് ശുപാർശ.
വേടന്റെ പാട്ടിനൊപ്പം മറ്റ് ഒപ്ഷൻസ് കൂടി നൽകിയിട്ടുളളതിനാൽ താത്പര്യമുള്ള കുട്ടികൾക്ക് വേടന്റെ പാട്ട് താരതമ്യ പഠനത്തിനായി ഉപയോഗിക്കാൻ സാധിക്കും. ഇതിനെതിരെയാണ് പരാതി ഉയർന്നത്. ബിജെപി സിൻഡിക്കേറ്റ് അംഗം എ.കെ അനുരാജാണ് വൈസ് ചാൻസിലർക്ക് ഇത്തരത്തിൽ പരാതി നൽകിയത്. കഞ്ചാവ് പോലുള്ള ലഹരി വസ്‌തുക്കളും മദ്യവും ഉപയോഗിക്കുന്ന താൻ വരുംതലമുറക്ക് തെറ്റായ മാതൃകയാണെന്ന് സ്വയം സമ്മതിച്ച ആളാണ് വേടനെന്നും ഇത്തരമൊരു വ്യക്തിയുടെ പാട്ട് പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിയത് പ്രതിഷേധാർഹമാണെന്നും പരാതിയിൽ പറയുന്നു.
