നടി ഹണി റോസ് നൽകിയ ലൈംഗികാധിക്ഷേപ പരാതിയെ തുടർന്ന് ജയിലിൽ കഴിഞ്ഞിരുന്ന ബോബി ചെമ്മണ്ണൂർ ജയിൽ മോചിതനായി.
ഇന്ന് രാവിലെയാണ് എറണാകുളം കാക്കനാട് ജയിലിൽ നിന്നും ജാമ്യം ലഭിച്ച് പുറത്തിറങ്ങിയത്.
കേസിൽ അസാധാരണ ഇടപെടലുമായി ഹൈക്കോടതി രംഗത്തെത്തിയതിനു പിന്നാലെ അഭിഭാഷകർ ജയിലിലെത്തി ജാമ്യ ഉത്തരവ് സമർപ്പിച്ച് ബോബി ചെമ്മണ്ണൂരിനെ മോചിപ്പിക്കുകയായിരുന്നു. ജയിലിൽ കഴിയുന്ന സഹതടവുകാരെ സഹായിക്കാനാണ് കഴിഞ്ഞ ദിവസം ജാമ്യം നിഷേധിച്ചതെന്ന് ബോബി ചെമ്മണ്ണൂർ മാധ്യമങ്ങളോട് പറഞ്ഞു.
കഴിഞ്ഞ ദിവസം കേസിൽ ഹൈക്കോടതി ബോബി ചെമ്മണ്ണൂരിന് ജാമ്യം അനുവദിച്ചിരുന്നെങ്കിലും ജയിലിൽ നിന്ന് പുറത്തിറങ്ങുന്നില്ലെന്ന് ബോബി ചെമ്മണ്ണൂർ.
കഴിഞ്ഞ ദിവസം കേസിൽ ഹൈക്കോടതി ബോബി ചെമ്മണ്ണൂരിന് ജാമ്യം അനുവദിച്ചിരുന്നെങ്കിലും ജയിലിൽ നിന്ന് പുറത്തിറങ്ങുന്നില്ലെന്ന് ബോബി ചെമ്മണ്ണൂർ അഭിഭാഷകരെ അറിയിക്കുകയായിരുന്നു. ജാമ്യം നടപ്പിലാക്കുന്നതിനായി ബോണ്ട് ഒപ്പിടാൻ ബോബി ചെമ്മണ്ണൂർ വിസമ്മതിച്ചിരുന്നു. റിമാൻഡ് കാലാവധി കഴിഞ്ഞിട്ടും സാങ്കേതിക പ്രശ്നങ്ങളാൽ ജാമ്യം കിട്ടാതെ കഴിയുന്ന തടവുകാർക്ക് വേണ്ടി പ്രവർത്തിക്കുമെന്നും അവർക്ക് ജാമ്യത്തിന് അവസരം ഒരുക്കിയ ശേഷമേ താൻ പുറത്തിറങ്ങു എന്ന് ബോബി ചെമ്മണ്ണൂർ പറഞ്ഞിരുന്നു. ബോബിയെ സ്വീകരിക്കാൻ ജയിലിനു പുറത്തെത്തിയവർ കോടതിക്കെതിരേ ചില പരാമർശങ്ങൾ അടക്കം നടത്തിയിരുന്നു. ബോബി ചെമ്മണ്ണൂരിന്റെ പെട്ടെന്നുള്ള നീക്കത്തിൽ രൂക്ഷ വിമർശനവുമായി ഹൈക്കോടതി, നാടകം കളിക്കരുതെന്നും കോടതിയെ അപമാനിക്കാനാണോ ശ്രമമെന്നും കോടതി ചോദിച്ചു. മാധ്യമ ശ്രദ്ധ പിടിച്ചുപറ്റാനാണോ ഇതെല്ലാം ചെയ്യുന്നതെന്ന് വിമർശിച കോടതി 12 മണിക്ക് കാരണം കാണിച്ച് വിശദീകരണം നൽകണമെന്നും അല്ലാത്തപക്ഷം ജാമ്യം റദ്ദാക്കുമെന്നും ഹൈക്കോടതി പറഞ്ഞു.
കഴിഞ്ഞ ദിവസം ബോബി ചെമ്മണ്ണൂരിന് ജാമ്യം അനുവദിച്ച വിധിയിൽ രൂക്ഷപരാമർശമാണ് ഹൈക്കോടതി നടത്തിയത്. ബോബി ചെമ്മണ്ണൂരിനെതിരെ പ്രഥമദൃഷ്ട്യാ കുറ്റം നിലനിൽക്കുമെന്നായിരുന്നു ജാമ്യം അനുവദിച്ചു കൊണ്ടുള്ള ഉത്തരവിൽ കോടതി വ്യക്തമാക്കിയത്. ബോബിയുടെ തീർപ്പാക്കിയ ജാമ്യാപേക്ഷയുമായി ബന്ധപ്പെട്ട ഹർജി ഇന്നു വീണ്ടും സ്വമേധയാ പരിഗണിക്കാൻ ഹൈക്കോടതി തീരുമാനിച്ചിരുന്നു. ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണൻ്റെതാണ് നടപടി. ബോബിക്കു വേണ്ടി ഹാജരായ അഡ്വ. രാമൻപിള്ളയടക്കം കോടതിയിൽ രാവിലെ ഹാജരാകാൻ ജസ്റ്റിസ് നിർദേശിച്ചിരുന്നു.
