തിരുവനന്തപുരം : വ്യത്യസ്‌ത മേഖലകളിൽ അസാധാരണ കഴിവ് പ്രകടിപ്പിക്കുന്ന കുട്ടികളെ പ്രോത്സാഹിപ്പിക്കുന്നതിന് സംസ്ഥാനതലത്തിൽ വനിത ശിശു വികസന വകുപ്പ് നൽകുന്ന ‘ഉജ്ജ്വല ബാല്യം പുരസ്‌കാരം’ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജ് പ്രഖ്യാപിച്ചു. കല, കായികം, സാഹിത്യം, ശാസ്ത്രം, സാമൂഹികം, പരിസ്ഥിതി സംരക്ഷണം, ഐടി, കൃഷി, മാലിന്യ സംസ്ക്കരണം, ജീവകാരുണ്യ പ്രവർത്തനം, ക്രാഫ്റ്റ്, ശില്‌പ നിർമ്മാണം, ധീരത എന്നീ മേഖലകളിൽ മികവ് തെളിയിച്ചവരെയാണ് അവാർഡിന് പരിഗണിക്കുന്നത്.
കുട്ടികളെ 6 വയസ് മുതൽ 11 വയസ് വരെ, 12 വയസ് മുതൽ 18 വയസ് വരെ എന്നിങ്ങനെ രണ്ട് വിഭാഗങ്ങളായി തിരിച്ച് പൊതു വിഭാഗത്തിനും ഭിന്നശേഷി വിഭാഗത്തിനും പ്രത്യേകം പ്രത്യേകം അവാർഡുകൾ നൽകുന്നു. ഓരോ ജില്ലയിൽ നിന്നും ഈ വിഭാഗത്തിൽപ്പെട്ട ആകെ 4 കുട്ടികളേയാണ് അവാർഡിന് പരിഗണിച്ചത്. 25,000 രൂപയും പ്രശസ്‌തി പത്രവും, ഫലകവും അടങ്ങുന്നതാണ് അവാർഡ്. ജില്ലാതലത്തിൽ ജില്ലാ കലക്ടർ അധ്യക്ഷനായുള്ള കമ്മിറ്റിയാണ് പുരസ്‌കാര ജേതാക്കളെ തിരഞ്ഞെടുക്കുന്നത്.
