പത്തനംതിട്ട:ഹിമാചൽപ്രദേശിലെ വിമാനാപകടത്തിൽ മരിച്ച മലയാളി സൈനികൻ ഇലന്തൂർ ഈസ്റ്റ് ഒടാലിൽ പുത്തൻ വീട്ടിൽ തോമസ് ചെറിയാന് പൂർണ സൈനിക ബഹുമതികളോടെ വിട. നാടിന്റെ മുഴുവൻ ആദരവേറ്റുവാങ്ങിയായിരുന്നു തോമസ് ചെറിയാന്റെ അന്ത്യയാത്ര. കാരൂർ സെയ്ന്റ് പീറ്റേഴ്സ് ഓർത്തഡോക്സ് പള്ളിയിലാണ് അദ്ദേഹത്തിന്റെ അന്ത്യവിശ്രമം.
റോത്താങ് മേഖലയിൽ 1968 ലാണ് വിമാനാപകടം ഉണ്ടായത്. 56 വർഷത്തിനുശേഷം കണ്ടെത്തിയ, അന്ന് 26-കാരനായ തോമസ് ചെറിയാന്റെ മൃതദേഹം ഇപ്പോൾ 73 വയസ് പ്രായമായ അനുജൻ തോമസ് തോമസാണ് ഏറ്റുവാങ്ങിയത്.
കേന്ദ്രമന്ത്രി സുരേഷ് ഗോപി, മന്ത്രി വീണാ ജോർജ്, പാങ്ങോട് സൈനികക്യാമ്പ് മേധാവി ബ്രിഗേഡിയർ എം.പി. സലീൽ, വ്യോമസേനാ താവളസ്റ്റേഷൻ ഡയറക്ടർ ക്യാപ്റ്റൻ ടി.എൻ. മണികണ്ഠൻ, സൈനികക്ഷേമ ബോർഡ് ഡയറക്ടർ ക്യാപ്റ്റൻ ഷീബ രവി തുടങ്ങിയവർ അന്ത്യാഭിവാദ്യം അർപ്പിച്ചു.
