തിരുവനന്തപുരം: പണിമുടക്കൊഴിവാക്കാൻ കെ.എസ്.ആർ.ടി.സി സി.എം.ഡി പ്രമോജ് ശങ്കർ സംഘടന നേതാക്കളുമായി നടത്തിയ ചർച്ച പരാജയം. തിങ്കളാഴ്‌ച രാത്രി 12 മുതൽ ചൊവ്വാഴ്ച രാത്രി 12 വരെ 24 മണിക്കൂർ പണിമുടക്കുമെന്ന് ഐ.എൻ.ടി.യു.സി യൂനിയനുകളുടെ കൂട്ടായ്‌മയായ ട്രാൻസ്പോർട്ട് ഡെമോക്രാറ്റിക് ഫെഡറേഷൻ (ടി.ഡി.എഫ്) അറിയിച്ചു.
ശമ്പള വിതരണത്തിൽ പോലും മാനേജ്മെന്റ്’ ഉറപ്പ് നൽകാത്ത സാഹചര്യത്തിലാണ് പണിമുടക്കിലേക്ക് നീങ്ങുന്നതെന്ന് ടി.ഡി.എഫ് വൈസ് പ്രസിഡന്റുമാരായ ഡി. അജയകുമാറും, ടി. സോണിയും വ്യക്തമാക്കി. എട്ടരവർഷത്തിനിടെ ഒരിക്കൽപോലും കൃത്യസമയത്ത് ശമ്പളവും പെൻഷനും നൽകിയിട്ടില്ല. 31 ശതമാനമാണ് ഡി.എ കുടിശ്ശിക. മറ്റൊരു പൊതുമേഖല സ്ഥാപനത്തിലും ഇത്രയും കുടിശ്ശികയില്ല.
ശമ്പളവും പെൻഷനും കൃത്യമായി വിതരണം ചെയ്യുക, ഡി.എ കുടിശ്ശിക അനുവദിക്കുക, ദേശസാത്കൃത റൂട്ടുകളുടെ സ്വകാര്യവത്കരണം അവസാനിപ്പിക്കുക, ശമ്പളപരിഷ്കരണ കരാറിൻ്റെ സർക്കാർ ഉത്തരവ് ഇറക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് പണിമുടക്ക്.
