കാട്ടുതീയിൽ വീട് നഷ്ടപ്പെട്ടവരെ സ്വന്തം വീട്ടിൽ പ്രവേശിപ്പിച്ച് ഹോളിവുഡ് നടി ആഞ്ജലീന ജോളി.

ലോസ് ആഞ്ജലിസ്: ഹോളിവുഡ് സിനിമാവ്യവസായ തലസ്ഥാനമായ ലോസ് ആഞ്ജലിസിലെ കാട്ടുതീയിൽപ്പെട്ട ദുരിതമനുഭവിക്കുന്നവരെ സഹായിച്ച് നടി ആഞ്ജലീന ജോളി. ലോസ് ആഞ്ജലിസിൽ നിന്ന് വീടൊഴിയാൻ നിർബന്ധിതരായ സുഹൃത്തുക്കൾക്കായി അവർ സ്വന്തം വീട് തുറന്നുകൊടുത്തു. 49 സുഹൃത്തുക്കൾക്കായി ആഞ്ജലീന തന്റെ വീട് തുറന്നുകൊടുത്തതായാണ് റിപ്പോർട്ടുകൾ പുറത്തുവരുന്നത്. കൂടാതെ, നടിയും അവരുടെ 16-കാരനായ മകൻ നോക്സും ചേർന്ന് ദുരിതബാധിതരെ സഹായിക്കുന്നതിന് ആവശ്യമായ ഭക്ഷണവും വെള്ളവും വാങ്ങുന്നതിന്റെ ചിത്രങ്ങളും നേരത്തെ പുറത്തുവന്നിരുന്നു.

കെന്നത് കാട്ടുതീ ദുരന്തത്തിൽപ്പെട്ട് 11 പേർക്ക് ജീവൻ നഷ്ടമായാതായാണ് അവസാനം പുറത്തുവരുന്ന റിപ്പോർട്ടുകൾ. നൂറുകണക്കിനാളുകൾക്ക് പൊള്ളലേറ്റു. ഹോളിവുഡ് നടീനടന്മാരുടെ വീടുകളടക്കം പതിനായിരത്തിലേറെ കെട്ടിടങ്ങൾ കത്തിനശിച്ചു. ഹോളിവുഡ് ഹിൽസിലെയും സ്റ്റുഡിയോ സിറ്റിയിലെയും തീകെടുത്താൻ വിമാനമാർഗം വെള്ളം തളിക്കുകയാണ്. അപ്പാർട്ട്മെന്റുകൾ, സ്കൂ‌ളുകൾ, വാഹനങ്ങൾ, വ്യാപാര-വ്യവസായ കേന്ദ്രങ്ങൾ തുടങ്ങി പസഫിക് പാലിസേഡ്‌സ് തീരത്തുനിന്ന് പസഡേന വരെയാണ് തീ വ്യാപിച്ചിരിക്കുന്നത്. പാലിസേഡിൽ വലിയ കാട്ടുതീയാരംഭിച്ചത് ചൊവ്വാഴ്ചയാണ്. ബുധനാഴ്ച ഉച്ചതിരിഞ്ഞ് സാൻഫെർണാഡോ താഴ്വരയിലും കാട്ടുതീ ആളി. മേഖലയിൽ വീശിയ ശക്തമായ വരണ്ട കാറ്റ് കൂടുതൽ ഇടങ്ങളിലേക്ക് തീ പടരാനിടയാക്കി. ബുധനാഴ്ച വൈകുന്നേരത്തോടെ സമീപത്തെ വെൻചുറ കൗണ്ടിയിലേക്കും തീ വ്യാപിച്ചു. വ്യാഴാഴ്ച വൈകീട്ടോടെ വെസ്റ്റ്ഹില്ലിനുസമീപത്തേക്കും തീയെത്തി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!