യുഎൻ: ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ് (ഐഎസ്) അനുഭാവികള്‍ വഴി ഇന്ത്യയില്‍ പ്രവർത്തകരെ റിക്രൂട്ട് ചെയ്യുന്നതായി യുഎൻ മുന്നറിയിപ്പ്.
ഇസ്‍ലാമിക് സ്റ്റേറ്റ് ഇൻ ഇറാഖ് ആൻഡ് ലെവന്റ് – ഖൊറാസാനെ (ഐഎസ്‌ഐഎല്‍-കെ) ആണ് വ്യക്തികളെ ഒറ്റയ്ക്ക് സംഘടനയിലേക്ക് ആകർഷിക്കാൻ നീക്കം നടത്തുന്നതെന്ന് ഭീകര സംഘടനകളുടെ പ്രവർത്തനം വിലയിരുത്തുന്ന യുഎൻ വിഭാഗം പുറത്തുവിട്ട റിപ്പോർട്ട് പറയുന്നു.
ഇന്ത്യയില്‍ വ്യാപകമായ അക്രമങ്ങള്‍ നടത്താൻ കഴിയാതെ വന്നതിനാലാണ് ഈ മാതൃക സ്വീകരിച്ചത്. ഇതിന്റെ ഭാഗമായി ഹിന്ദു- മുസ്ലിം വിരോധം വളർത്താൻ ഉറുദുവില്‍ ഒരു ബുക്ക്ലെറ്റ് പുറത്തിറക്കിയതായും റിപ്പോർട്ട് പറയുന്നു. പ്രവർത്തകരുടെ എണ്ണം നാലായിരത്തില്‍ നിന്ന് 6000 ആക്കി വർധിപ്പിച്ച ഐഎസ്‌ഐഎല്‍-കെ ഈ മേഖലയിലെ ഏറ്റവും വലിയ ഭീഷണിയാണ്.
തെഹ്രീക് താലിബാൻ പാക്കിസ്ഥാനാണ് (ടിടിപി) ഈ മേഖലയിലെ ഭീകരസംഘടനകളെ ഏകോപിപ്പിക്കുന്നതെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടി. താലിബാൻ, അല്‍ഖായിദ എന്നിവയോടൊപ്പം ചേർന്ന് ടിടിപി തെഹ്രീക് ജിഹാദ് പാക്കിസ്ഥാൻ (ടിജെപി) എന്ന ഭീകരസംഘടനയ്ക്ക് രൂപം നല്‍കിയെന്നും ഇന്ത്യ, പാക്കിസ്ഥാൻ, ബംഗ്ലദേശ്, മ്യാൻമർ എന്നീ രാജ്യങ്ങള്‍ക്ക് ഇതു ഭീഷണിയാണെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.
