വയനാട്: വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ അനുശോചനവും ഐക്യദാർഢ്യവും രേഖപ്പെടുത്തി യുഎഇ വിദേശകാര്യ മന്ത്രാലയം.
ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അനുശോചനം രേഖപ്പെടുത്തുകയും പരിക്കേറ്റവർ വേഗത്തില്‍ സുഖം പ്രാപിക്കട്ടെയെന്നും മന്ത്രാലയം അറിയിച്ചു. അതേസമയം ഉരുള്‍പൊട്ടലില്‍ മരണസംഖ്യ 151 ആയി. പരിക്കേറ്റ നൂറിലധികം പേര്‍ വിവിധ ആശുപത്രികളിലായി ചികിത്സയില്‍ കഴിയുന്നുണ്ട്. നിരവധി പേര്‍ ദുരന്തമേഖലയില്‍ കുടുങ്ങിയിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം. പരിക്കേറ്റ 148 പേർ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. കല്‍പറ്റ ജനറല്‍ ആശുപത്രിയില്‍ 15 പേരും വിംസ് മെഡിക്കല്‍ കോളജില്‍ 106 പേരും മേപ്പാടി ആരോഗ്യ കേന്ദ്രത്തില്‍ 27 പേരും ചികിത്സയിലുണ്ട്. 48 മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. ദുരന്തത്തില്‍ മരിച്ച 129 പേരുടെ പോസ്റ്റ്മോർട്ടം പൂർത്തിയായി.
അതേസമയം, ഇന്നലെ രാത്രിയോടെ അവസാനിപ്പിച്ച രക്ഷാപ്രവർത്തനം ഇന്ന് രാവിലെ ഏഴുമണിയോടെ പുനരാരംഭിച്ചു. സൈന്യത്തിനൊപ്പം ടൊറിറ്റോറിയല്‍ ആർമിയും എന്‍.ഡി.ആര്‍.എഫും അഗ്നിശമന സേനയും ആരോഗ്യപ്രവർത്തകരും പൊലീസും നാട്ടുകാരും തിരച്ചില്‍ പങ്കാളികളാകും.
