പാലക്കാട്: ഉപതിരഞ്ഞെടുപ്പ് നടക്കുന്ന പാലക്കാട്ട് കോൺഗ്രസ് നേതാക്കൾ താമസിക്കുന്ന ഹോട്ടൽമുറികളിൽ പോലീസിന്റെ പരിശോധന. തിരഞ്ഞെടുപ്പിനായി അനധികൃത പണം എത്തിച്ചെന്ന പരാതിയിലാണ് ചൊവ്വാഴ്ച അർധരാത്രി പോലീസ് സംഘം ഹോട്ടലിൽ പരിശോധനയ്ക്കെത്തിയത്. പോലീസ് പരിശോധനയ്ക്കിടെ സി.പി.എം, ബി.ജെ.പി. നേതാക്കളും പ്രവർത്തകരും സ്ഥലത്ത് എത്തിയതോടെസ്ഥലത്ത് സംഘർഷാവസ്ഥയുണ്ടായി.
യു.ഡി.എഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിലിനായി അനധികൃതമായി പണം എത്തിച്ചെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി ലഭിച്ചതിനെത്തുടർന്നാണ് പോലീസ് സംഘം അർധരാത്രി 12 മണിയോടെ പരിശോധനയ്ക്ക് എത്തിയതെന്നാണ് വിവരം. ഇതിനിടെ, കോൺഗ്രസ്, സി.പി.എം, ബി.ജെ.പി. പ്രവർത്തകർ തമ്മിൽ ഹോട്ടലിനുള്ളിൽ ഉന്തുംതള്ളും വാക്കേറ്റവുമുണ്ടായി.
പോലീസ് സംഘം മുറിയിലേക്ക് അതിക്രമിച്ചുകയറിയെന്ന് കോൺഗ്രസ് നേതാവ് ബിന്ദുകൃഷ്ണ ആരോപിച്ചു. സ്ത്രീകളെ പോലീസ് അപമാനിച്ചെന്ന് ഷാനിമോൾ ഉസ്മാനും പ്രതികരിച്ചു. അതേസമയം, ഹോട്ടലിലെ എല്ലാമുറികളും പരിശോധിക്കണമെന്ന് ഡി.വൈ.എഫ്.ഐ,യുവമോർച്ച പ്രവർത്തകർ ആവശ്യപ്പെട്ടു.
ഉയർന്ന ഉദ്യോഗസ്ഥർ സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.
