തൃശ്ശൂർ: പാലിയേക്കര ടോൾ കമ്പനിക്കെതിരേ ഇ.ഡി കുറ്റപത്രം. നിർമ്മാണം പൂർത്തിയാകാതെ ടോൾ പിരിച്ച് കോടികൾ തട്ടിയെന്ന കേസിലാണ് ഇ.ഡി കൊച്ചിയിലെ പ്രത്യേക കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. ഇതുവഴി എൻ.എച്ച്.എ.ഐയ്ക്ക് (നാഷണൽ ഹൈവേസ് അതോറിറ്റി ഓഫ് ഇന്ത്യ) 125 കോടിയുടെ നഷ്ടമുണ്ടായതായും കുറ്റപത്രത്തിൽ പറയുന്നു.
പാലിയേക്കര ടോൾ കമ്പനികളിലൊന്നായ ഗുരുവായൂർ ഇൻഫ്രാസ്ട്രക്ചർ പ്രൈവറ്റ് ലിമിറ്റഡാണ് കേസിൽ ഒന്നാം പ്രതി. കമ്പനി ഇടപള്ളി, മണ്ണുത്തി ദേശീയപാതകളിൽ നിർമ്മാണം പൂർത്തിയാകുന്നതിന് മുൻപുതന്നെ ടോൾ പിരിവ് നടത്തി 125 കോടി രൂപയുടെ നഷ്ടം ദേശീയപാത അതോറിറ്റിക്കുണ്ടാക്കിയെന്നാണ് കേസ്.
കേസിൽ രണ്ട് കമ്പനികളെയാണ് പ്രതിചേർത്തിട്ടുള്ളത്. ആന്ധ്രപ്രദേശിലെ മുൻ എം.എൽ.എ ഗൗതം റെഡ്ഡി, എൻ.എച്ച്.എ.ഐയുടെ അന്നത്തെ പാലക്കാട് ഡിവിഷൻ്റെ പ്രോജ്ക്ട് ഡയറക്ടർ എന്നിവരടക്കം അഞ്ചുപേർ കേസിൽ പ്രതികളാണ്.
മുൻപ് പാലിയേക്കര ടോൾ കമ്പനിക്ക് എതിരേ സി.ബി.ഐ കേസെടുത്തിരുന്നു. ഇതിന് തൊട്ടു പിന്നാലെയാണ് ഇ.ഡിയും അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്.
