അമേരിക്കയില്‍ സ്ളോത്ത് ഫീവർ റിപ്പോര്‍ട്ടു ചെയ്തു: ആരോഗ്യവിദഗ്ദർ ജാഗ്രതയിൽ
ഫ്ലോറിഡ: മാരകമായ സ്ളോത്ത് ഫീവർ ആദ്യമായി അമേരിക്കയില്‍ റിപ്പോര്‍ട്ടു ചെയ്തു. ഫ്ലോറിഡയില്‍ 20 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു, ഇതില്‍ 9 എണ്ണം കഴിഞ്ഞ ആഴ്ച്ചയാണ് കണ്ടെത്തിയത്. രോഗം വ്യാപിക്കുന്നത് ഒരു പുതിയ പൊതുജനാരോഗ്യ പ്രശ്നമായി മാറുമോ എന്ന ആശങ്കയിലാണ് ആരോഗ്യവിദഗ്ദർ.
സ്ളോത്ത് ഫീവർ, ഓറപ്പോഷ് വൈറസാണ് സ്ളോത്ത് ഫീവർ കാരണം. കൊതുക്, ചെറിയ ഈച്ച തുടങ്ങിയവയുടെ കടിയിലൂടെ ഈ രോഗം മനുഷ്യരിലേക്ക് പകരും. തെക്കേ അമേരിക്കയിലാണ് രോഗം കൂടുതലായും കാണപ്പെടുന്നത്, ഫ്ലോറിഡയിലെ രോഗവ്യാപനം ക്യൂബയിലേക്ക് യാത്ര ചെയ്തവരുമായി ബന്ധപ്പെട്ടതാണ്.
രോഗലക്ഷണങ്ങള്‍:
തലവേദന, സന്ധിവേദന, പനി, വിറയല്‍, തൊലിപ്പുറത്ത് തിടിപ്പ്, മനംപുരട്ടല്‍, കണ്ണുവേദന, ഛര്‍ദ്ദി, വയറിളക്കം, ക്ഷീണം എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍. ഗുരുതരമായ അവസരങ്ങളില്‍ മെനിൻജൈറ്റിസ്, എന്‍സിഫിലൈറ്റിസ് പോലുള്ള നാഡിവ്യവസ്ഥാ രോഗങ്ങള്‍ക്കും കാരണമാകും.
1955ല്‍ ആമസോണ്‍ നദീതടത്തിലാണ് ഓറപ്പോഷ് വൈറസ് ആദ്യമായി കണ്ടെത്തിയത്. ഈ വൈറസിന് വാക്സിന്‍ ലഭ്യമല്ല, ലക്ഷണങ്ങള്‍ക്ക് അനുയോജ്യമായ ചികിത്സ മാത്രമാണ് നിലവിലുള്ളത്.
പ്രതിരോധം:
കൊതുക്, ഈച്ച തുടങ്ങിയവയുടെ കടിയ്ക്ക് എതിരായുള്ള സംരക്ഷണ മാര്‍ഗങ്ങള്‍ സ്വീകരിക്കുകയാണ് പ്രധാന പ്രതിരോധം. വാതിലുകളിലും ജനലുകളിലും സ്ക്രീനുകള്‍ ഉപയോഗിക്കുന്നതും രോഗവ്യാപനം കുറയ്ക്കാന്‍ സഹായിക്കും. ഗുരുതരമായ ലക്ഷണങ്ങള്‍ അനുഭവപ്പെടുന്നവര്‍ വേഗത്തില്‍ വൈദ്യസഹായം തേടണമെന്ന് ആരോഗ്യവിദഗ്ദർ മുന്നറിയിപ്പ് നല്‍കുന്നു.
