ന്യൂഡൽഹി: ഇന്ത്യയിലേക്ക് അനധികൃതമായി കടക്കാൻ ശ്രമിച്ച ബംഗ്ലാദേശി കള്ളക്കടത്തുകാരൻ അബ്ദുള്ളയെ ബിഎസ്‌എഫ് വധിച്ചു. സംഭവം പശ്ചിമ ബംഗാളിലെ മാൾഡ ജില്ലയിലാണുണ്ടായത്, ഇന്ത്യ-ബംഗ്ലാദേശ് അതിർത്തിയിലെ സൗത്ത് ബംഗാൾ മേഖലയുടെ കീഴിലുള്ള 115-ാം ബറ്റാലിയനിലെ ചാൻദ്‌നിചക് ബോർഡർ ഔട്ട്‌പോസ്റ്റിൽ.
രാത്രിയിൽ ആയുധങ്ങളുമായി അതിർത്തി കടക്കാൻ ശ്രമിച്ച അബ്ദുള്ളയും സംഘവും ബിഎസ്‌എഫ് സൈനികരെ ആക്രമിക്കുകയായിരുന്നു. ഇവർ മൂർച്ചയുള്ള ആയുധങ്ങൾ ഉപയോഗിച്ചായിരുന്നു ആക്രമണം. ഇതിനെത്തുടർന്നുണ്ടായ പ്രത്യാക്രമണത്തിലാണ് അബ്ദുള്ളയ്‌ക്ക് വെടിയേറ്റത്. പിന്നീട് അബ്ദുള്ളയെ മുർഷിദാബാദിലെ മഹേസിലിലെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും, ജീവൻ രക്ഷിക്കാനായില്ല.
പ്രദേശത്ത് നടത്തിയ തിരച്ചിലിൽ മൂർച്ചയേറിയ ആയുധങ്ങളും നിരോധിത വസ്തുക്കളും കണ്ടെത്തിയതായി ബിഎസ്‌എഫ് അറിയിച്ചു. അതേസമയം, ഇന്ത്യ-ബംഗ്ലാദേശ് അതിർത്തിയിൽ നടക്കുന്ന സംഭവങ്ങൾ ജാഗ്രതയോടെ നിരീക്ഷിക്കാൻ മോദി സർക്കാരിന്റെ കീഴിൽ സമർപ്പിത സമിതി രൂപീകരിച്ചിട്ടുണ്ടെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു.
