കട്ടപ്പന: ഹൈറേഞ്ചിലെ കമ്ബോളങ്ങളില്‍ നാടൻമഞ്ഞളിന് വിലയേറി. ഉത്പാദനം കുറഞ്ഞതോടെയാണ് വില വർധിച്ചത് .ഉണങ്ങിയ മഞ്ഞളിന് മുൻപ് 100-140 രൂപയാണ് ലഭിച്ചിരുന്നത്.
ഉത്പാദനം കുറഞ്ഞതോടെ 200-240 രൂപവരെ ലഭിക്കുന്നുണ്ട്.
15 രൂപ ലഭിച്ചിരുന്ന പച്ചമഞ്ഞളിന് 25 രൂപയും വിലയുണ്ട്. മുൻപ് ഹൈറേഞ്ചില്‍ വ്യാപകമായി മഞ്ഞള്‍ കൃഷി ചെയ്തിരുന്നു. എന്നാല്‍ 2019-ല്‍ ഏലം വില കുതിച്ചുകയറിയതോടെ കർഷകർ മഞ്ഞള്‍കൃഷി പൂർണമായും ഉപേക്ഷിച്ച് ഏലം നട്ടിരുന്നു.ഹൈറേഞ്ചിലെ നാടൻ മഞ്ഞളിന്റെ പൊടിക്ക് ആവശ്യക്കാരും ഏറെയാണ്.
മുൻവർഷങ്ങളില്‍ വിലയിടിഞ്ഞതും, മഞ്ഞള്‍ ഉണക്കിക്കൊടുക്കുന്നതിന് തൊഴിലാളികള്‍ക്ക് കൂടുതല്‍ കൂലി നല്‍കേണ്ടിവരുന്നതും കർഷകരെ ഈ കൃഷിയില്‍നിന്നും അകറ്റി. ഇതോടെ ഗുണമേന്മയേറിയ ഹൈറേഞ്ച് മഞ്ഞളിന് ക്ഷാമം അനുഭവപ്പെടുകയും വില ഉയരുകയുമായിരുന്നു.
തമിഴ്‌നാട്ടില്‍നിന്നും വൻതോതില്‍ മഞ്ഞള്‍ ഹൈറേഞ്ചിലെത്തുന്നുണ്ട്. എന്നാല്‍, ഇതിന് ഗുണവും ചെലവും കുറവാണെന്ന് വ്യാപാരികള്‍ പറയുന്നു. ഹൈറേഞ്ചില്‍തന്നെയുള്ള മില്ലുടമകളാണ് ഗുണമേന്മയേറിയ ഹൈറേഞ്ച് മഞ്ഞള്‍ വ്യാപാരികളില്‍നിന്നും ശേഖരിക്കുന്നത്.
