തൃശൂർ: സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ആവേശകരമായ പോരാട്ടത്തിനൊടുവിൽ സ്വർണക്കപ്പ് കണ്ണൂർ കരസ്ഥമാക്കി. കഴിഞ്ഞ വർഷം നേരിയ വ്യത്യാസത്തിൽ കൈവിട്ടുപോയ കലാകിരീടമാണ് കണ്ണൂർ തിരിച്ചുപിടിച്ചത്. ആതിഥേയരായ നിലവിലെ ചാമ്പ്യന്മാരായ തൃശൂരിനെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിക്കൊണ്ടാണ് കണ്ണൂർ ജില്ല ഈ സുവർണ്ണ നേട്ടം കൈവരിച്ചത്.
തൃശൂരിനെ സ്വന്തം തട്ടകത്തിൽ തന്നെ നേരിയ പോയിന്റ്റുകളുടെ വ്യതാസത്തിൽ പിന്തള്ളിക്കൊണ്ടാണ് കണ്ണൂരിന്‍റെ കിരീടനേട്ടം. തുടക്കം മുതൽ പ്രകടിപ്പിച്ച മികച്ച മുന്നേറ്റം അവസാന നിമിഷം വരെ നിലനിർത്താൻ കണ്ണൂരിനായപ്പോൾ, വാശിയേറിയ മത്സരത്തിനൊടുവിൽ തൃശൂർ റണ്ണറപ്പുകളായി. 1023 പോയിന്‍റുമായാണ് കണ്ണൂർ ഒന്നാം സ്ഥാനത്തേക്ക് കുതിച്ചെത്തിയത്.
രണ്ടാം സ്ഥാനത്തുള്ള തൃശൂരിന് 1018 പോയിന്‍റാണ് നേടാനായത്. കോഴിക്കോടിനാണ് മൂന്നാം സ്ഥാനം. 1013 പോയിന്‍റാണ് കോഴിക്കോട് ജില്ലക്ക് വിവിധ മത്സരങ്ങളിലൂടെ നേടാനായത്. ജില്ലയിലെ കലാപ്രതിഭകളുടെ കഠിനാധ്വാനത്തിന് ലഭിച്ച ഈ വിജയത്തോടെ കണ്ണൂർ വീണ്ടും കേരളത്തിന്റെ കലോത്സവത്തിലെ അഭിമാന നേട്ടം കൈവരിച്ചിരിക്കുകയാണ്. സ്കൂളുകളുടെ കാര്യത്തിൽ ആലത്തൂർ ഗുരുകുലം എച് എസ് എസാണ് മുന്നിലെത്തിയത്.സമാപന സമ്മേളനം പ്രതിപക്ഷ നേതാവ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ മുഖ്യാതിഥിയായ മലയാളത്തിന്റെ മഹാനടൻ മോഹൻലാലും മന്ത്രി വി ശിവൻകുട്ടിയും ചേർന്ന് കിരീടം കരസ്ഥാമാക്കിയ കണ്ണൂർ ജില്ലക്ക് സ്വർണ്ണക്കപ്പ് സമ്മാനിച്ചു.
