മുൻപ്രധാനമന്ത്രി ഡോ. മൻമോഹൻ സിങി(92)ന് യമുനാതീരത്തെ നിഗംബോധ്ഘാട്ടിൽ അന്ത്യ വിശ്രമം. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയിൽ പുതുയുഗത്തിന് തുടക്കംകുറിച്ച ജനക്ഷേമ പദ്ധതികളിലൂടെ ഒരു പതിറ്റാണ്ട് രാജ്യത്തെ നയിച്ച മൻമോഹൻ ഇനി ദീപ്തമായ ഓർമ. യമുനാതീരത്തെ നിഗം ബോധ്ഘാട്ടിൽ സേന അവസാന ആദരവ് നൽകി. പൂർണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാരം.

രാഷ്ട്രപതിയും,ഉപരാഷ്ട്രപതിയും പ്രധാനമന്ത്രിയും മന്ത്രിസഭാംഗങ്ങളും പ്രതിപക്ഷ നേതാക്കളുമടക്കം പ്രമുഖർ സാക്ഷ്യം വഹിച്ചു.

രാവിലെ ഒൻപതുമണിയോടെ ഭൗതികശരീരം വസതിയിൽ നിന്ന് കോൺഗ്രസ് ആസ്ഥാനത്തെത്തിച്ചു. ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ, രാഹുൽ ഗാന്ധി, സോണിയ ഗാന്ധി, കെ.സി വേണുഗോപാൽ, പ്രിയങ്ക ഗാന്ധി തുടങ്ങിയവർ ചേർന്ന് ഏറ്റുവാങ്ങി. മുഖ്യമന്ത്രിമാരടക്കം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ പ്രമുഖ നേതാക്കൾ അന്തിമോപചാരമർപ്പിച്ചു. മൻമോഹൻ സിങ് മരിക്കുന്നില്ലെന്നും ജനഹൃദയങ്ങളിൽ ജീവിക്കുന്നുവെന്നുമുള്ള മുദ്രാവാക്യങ്ങളുമായി പ്രവർത്തകർ പുറത്ത് തടിച്ചുകൂടി. ഒരുമണിക്കൂർ പൊതുദർശനത്തിന് ശേഷം വിലാപയാത്രയായാണ് ഭൗതികദേഹം കൊണ്ടുപോയത്. ഇനി യമുനാതീരത്തെ നിഗംബോധ്ഘാട്ടിൽ അന്ത്യ വിശ്രമം.
