തിരുവനന്തപുരം: കെ.ഫോൺ ഹൈക്കോടതി വിധിയുടെ പൂർണ്ണരൂപം പരിശോധിച്ച് നിയമ വിദഗ്ധരുമായി ആലോചിച്ച ശേഷം തുടര്‍ നടപടി സ്വീകരിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. 2017ല്‍ സംസ്ഥാന സര്‍ക്കാര്‍ കെ.ഫോണ്‍ പദ്ധതി പ്രഖ്യാപിക്കുമ്പോൾ 18 മാസത്തിനുള്ളില്‍ 20 ലക്ഷം പേരുടെ കണക്ഷന്‍ ഉറപ്പാക്കുമെന്നു പറഞ്ഞുവെങ്കിലും ഏഴ് വര്‍ഷങ്ങള്‍ക്കിപ്പുറം 5000 പേര്ക്ക് പോലും കണക്ഷന്‍ നല്‍കാനായിട്ടില്ലെന്ന വസ്തുത സതീശൻ ചൂണ്ടിക്കാട്ടി.
1028 കോടിയുടെ പദ്ധതിക്ക് 58% മാര്‍ജിനല്‍ ഇന്‍ക്രീസ് അനുവദിച്ചെന്ന്, 1531 കോടി രൂപയ്ക്ക് കരാര്‍ നല്‍കി പൊതുഖജനാവിന് വലിയ നഷ്ടം ഉണ്ടാക്കിയെന്നും എം.എസ്.പി, ഐ.എസ്.പി കരാറുകള്‍ എ.ഐ ക്യാമറ അഴിമതിയിലുളപ്പെട്ട സ്ഥാപനങ്ങള്‍ക്ക് അനധികൃതമായി നല്‍കിയതിനെതിരെ പൊതുതാല്‍പര്യ ഹര്‍ജി സമര്‍പ്പിച്ചതാണെന്നും സതീശൻ വ്യക്തമാക്കി.
ഹൈക്കോടതി സിബിഐ അന്വേഷണം അനുവദിച്ചില്ലെങ്കിലും പദ്ധതിയിലെ ക്രമക്കേടുകള്‍ സി.എ.ജി അടക്കമുള്ള സ്ഥാപനങ്ങള്‍ കണ്ടെത്തിയിട്ടുണ്ടെന്നും, കെ.ഫോൺ അഴിമതി ജനങ്ങളോട് വെളിപ്പെടുത്തേണ്ടതുണ്ടെന്നും സതീശൻ കൂട്ടിച്ചേർത്തു.
