കേരളത്തിലെ കണ്ണൂർ, കാസർഗോഡ് തീരങ്ങളിൽ ഇന്ന് കള്ളക്കടല്‍ പ്രതിഭാസം അനുഭവപ്പെടാൻ സാധ്യതയുള്ളതിനാൽ ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം ജാഗ്രത നിർദേശം നൽകിയിരിക്കുന്നു. രാവിലെ 11.30 വരെ 1.9 മുതൽ 2.1 മീറ്റർ വരെ ഉയർന്ന തിരമാലകൾ ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ്.
ഈ സാഹചര്യത്തിൽ തീരദേശവാസികളും മത്സ്യത്തൊഴിലാളികളും ജാഗ്രത പാലിക്കണം. ബീച്ചിലേക്കുള്ള യാത്രകളും കടലില്‍ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കണമെന്ന് നിർദ്ദേശിച്ചിട്ടുണ്ട്. എന്നാൽ കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ജാഗ്രത നിർദേശങ്ങള്‍
- അപകട മേഖലകളില്‍ നിന്ന് മാറി താമസിക്കുക: കടല്‍ക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട പ്രദേശങ്ങളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം.
- മല്‍സ്യബന്ധന യാനങ്ങളുടെ സുരക്ഷ: ബോട്ടുകളും വള്ളങ്ങളും ഹാർബറില്‍ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുക, കൂടാതെ മല്‍സ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം.
- ബീച്ചിലേക്കുള്ള യാത്ര ഒഴിവാക്കുക: കടലില്‍ ഇറങ്ങിയുള്ള വിനോദങ്ങളും ബീച്ചിലേക്കുള്ള യാത്രകളും പൂർണമായും ഒഴിവാക്കുക.
