പാരിസ് ഒളിമ്പിക്സിൽ ഷൂട്ടിങ്ങിൽ വീണ്ടും മെഡൽ നേട്ടവുമായി ഇന്ത്യ. 10 മീറ്റർ എയർ പിസ്റ്റൾ മിക്സ്ഡ് ടീമിനത്തിൽ മനു ഭാക്കർ – സരബ്ജ്യോത് സിങ് സഖ്യം ഇന്ത്യയ്ക്ക് രണ്ടാമത്തെ മെഡൽ സമ്മാനിച്ചു. ദക്ഷിണ കൊറിയയുടെ ഓ യെ ജിൻ – ലീ വുൻഹോ സഖ്യത്തെ തോൽപ്പിച്ച്, 16–10 എന്ന സ്കോറിനാണ് ഇരുവരും വെങ്കല മെഡൽ നേടിയത്.
യോഗ്യതാ റൗണ്ടിൽ മൂന്നാമതെത്തിയാണ് മനു – സരബ്ജോത് സഖ്യം വെങ്കലപ്പോരിലേക്ക് കടന്നത്. ഇതേ ഇനത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ച റിതം സാങ്‌വാൻ – അർജുൻ സിങ് ചീമ സഖ്യം യോഗ്യത നേടാതെ പുറത്തായി. ഇതോടെ, ഒരേ ഒളിമ്പിക്സിൽ ഇരട്ട മെഡൽ നേടുന്ന ആദ്യ താരമെന്ന നേട്ടം മനു ഭാക്കർ സ്വന്തമാക്കി. കഴിഞ്ഞ ദിവസം 10 മീറ്റർ എയർ പിസ്റ്റൾ വിഭാഗത്തിൽ മനു ഇന്ത്യക്കായി വെങ്കലം നേടിയിരുന്നു. ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യൻ വനിതയെന്ന ചരിത്രവും മനുവിന് സ്വന്തമായി. ഇന്നലെ രണ്ട് ഇനങ്ങളിൽ ഇന്ത്യൻ താരങ്ങൾ ഷൂട്ടിങ്ങ് ഫൈനലിൽ മത്സരിച്ചിരുന്നെങ്കിലും മെഡൽ നേടാൻ കഴിഞ്ഞില്ല. പുരുഷവിഭാഗം 10 മീറ്റർ എയർ റൈഫിളിൽ മികച്ച പോരാട്ടത്തിന് ഒടുവിൽ 208.4 പോയിന്റുമായി അർജുൻ ബബൂത്ത നാലാമതായി. വനിതകളുടെ 10 മീറ്റർ എയർ റൈഫിൾ ഫൈനലിൽ റമിത ജിൻഡാൽ ഏഴാം സ്ഥാനത്തായി.
ഇന്ത്യയ്ക്കായി വെങ്കല മെഡൽ നേടിയ മനു ഭാക്കർ – സരബ്ജ്യോത് സിങ് സഖ്യത്തെ അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി അംഗവും റിലയൻസ് ഫൗണ്ടേഷൻ ചെയർപേഴ്സണുമായ നിത അംബാനി അഭിനന്ദിച്ചു. “ഒളിമ്പിക്സിലെ മിക്‌സഡ് ടീം ഇനത്തിൽ ഇന്ത്യയുടെ ആദ്യ മെഡലിലൂടെ നമ്മുടെ അത്‌ലറ്റുകൾ വീണ്ടും ചരിത്രം സൃഷ്ടിച്ചു! മിക്‌സഡ് 10 മീറ്റർ എയർ പിസ്റ്റളിൽ വെങ്കലം നേടിയ മനു ഭാക്കറിനും സരബ്ജോത് സിങ്ങിനും അഭിനന്ദനങ്ങൾ. ഒരു ഒളിമ്പിക് എഡിഷനിൽ രണ്ട് മെഡലുകൾ നേടുന്ന ആദ്യ ഇന്ത്യക്കാരനായി മാറിയതിന് മനുവിനെ പ്രത്യേകം അഭിനന്ദിക്കുന്നു. മനുവിന്റെ ഹാട്രിക്കിനായി രാജ്യം മുഴുവൻ ഇപ്പോൾ കാത്തിരിക്കുന്നു! വരാനിരിക്കുന്ന മത്സരങ്ങളിൽ നമ്മുടെ എല്ലാ കായികതാരങ്ങൾക്കും ആശംസകൾ നേരുന്നു. മുന്നോട്ടുപോകൂ ഇന്ത്യ, മുന്നോട്ടുപോകൂ.”
