തിരുവനന്തപുരം : വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സ്ഥിതി ഗതികൾ വിലയിരുത്തുന്നതിനായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ മാര്‍ച്ച് അഞ്ചിന് സംസ്ഥാനത്ത് സന്ദർശനം നടത്തും .മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍, കമ്മീഷണര്‍മാരായ ഡോ. സുഖ്വിന്ദര്‍ സിങ് സന്ധു, ഡോ. വിവേക് ജോഷി എന്നിവരാണ് സംസ്ഥാനത്ത് എത്തുക.

മാര്‍ച്ച് പന്ത്രണ്ടിന് തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഉണ്ടായേക്കുമെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
കേരളത്തില്‍ ഏപ്രില്‍ പകുതിയോടെ ഒറ്റഘട്ടമായി ആകും നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുക. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് ഏപ്രില്‍ 6 ന് ആയിരുന്നു നടന്നത്. ഒറ്റഘട്ടമായി നടന്ന തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ മെയ് രണ്ടിനും നടന്നു. അതുപോലെ പോലെ തന്നെ ഒറ്റഘട്ടം ആയിട്ടായിരിക്കും സംസ്ഥാനത്ത് ഇത്തവണയും നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുക.സംസ്ഥാനത്ത് ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി മാര്‍ച്ച് ആറിന് കേരളം സന്ദര്‍ശിക്കും.

മോദിയുടെ സന്ദര്‍ശനത്തില്‍ എന്‍ഡിഎയുടെ പ്രകടനപത്രിക പുറത്തിറക്കുമെന്നാണ് വിവരം കൂടാതെ സാമുദായിക നേതാക്കളുമായും മോദി ചര്‍ച്ച നടത്തും. സംസ്ഥാനത്ത് റെയില്‍വേയുടെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും പ്രധാനമന്ത്രി നിര്‍വഹിക്കും. മോദിയുടെ സന്ദര്‍ശനത്തിന് ശേഷമായിരിക്കും തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രഖ്യാപനം വരാൻ സാധ്യത.

