ഗുരുവായൂർ: ശരീരത്തിൽ കുരിശ് ടാറ്റു പതിച്ചതിൻ്റെ പേരിൽ ഗുരുവായൂർ അമ്പലത്തിൽ ദർശനം നിഷേധിച്ച സംഭവത്തിൽ ദേവസ്വം ജീവനക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രവാസി യുവാവ് ദേവസ്വം മന്ത്രിക്കും ഗുരുവായൂർ ദേവസ്വം ചെയർമാനും പരാതി നൽകി.

ഇന്നലെ രാവിലെയാണ് പാവറട്ടി ചെമ്പിപ്പറമ്പിൽ സ്വദേശിയും പ്രവാസിയുമായ സച്ചിൻ ഭാര്യക്കൊപ്പം ഗുരുവായൂർ അമ്പലത്തിൽ ദർശനത്തിനെത്തിയത്. ആയിരം രൂപ നൽകി നെയ് വിളക്ക് ശീട്ടാക്കി സ്പെഷ്യൽ ദർശനത്തിന് പാസ് വാങ്ങിയ സച്ചിനും ഭാര്യയും നാലമ്പലത്തിനകത്തേക്ക് പ്രവേശിക്കാനൊരുങ്ങവെ ദേവസ്വം ജീവനക്കാരൻ തടയുകയായിരുന്നു.
വലതു കയ്യിൽ കുരിശിൻ്റെ ചിത്രം ടാറ്റു പതിച്ചിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ദേവസ്വം ജീവനക്കാർ പ്രവേശനം നിഷേധിച്ചത്. തുടർന്ന് സച്ചിൻ മാനേജരുടെ അടുത്ത് പരാതി പറഞ്ഞപ്പോൾ ഹിന്ദു ക്കൾ ആരെങ്കിലും കുരിശ് ടാറ്റു പതിപ്പിക്കുമോ എന്ന് ചോദിച്ച് വാങ്ങിയ ആയിരം രൂപ തിരിച്ചു കൊടുത്ത് ദർശനം അനുവദിക്കാതെ പറഞ്ഞു വിടുകയായിരുന്നുവത്രേ.തനിക്ക് പ്രവേശനം നിഷേധിച്ച ദേവസ്വം ജീവനക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് സച്ചിൻ പരാതിയിൽ ഉന്നയിച്ചു. കൂടാതെ സംസ്ഥാന മനുഷ്യാവകാശ കമ്മീഷനും ദേവസ്വം അഡ്മിനിസ്ട്രേറ്റർക്കും യുവാവ് പരാതി നൽകിയിട്ടുണ്ട്.
